കൊച്ചി: മുഖ്യമന്ത്രിയുടെ നാട്ടിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടിക്ക് പൊലീസ് തയാറായില്ലെങ്കിൽ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധർമ്മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷീനയെയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം ക്രിമിനലുകൾ ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകർത്തിട്ടും സിപിഎം ക്രിമിനൽ സംഘാംഗങ്ങളെ പോലെ പൊലീസ് നോക്കി നിന്നു.'-സതീശൻ കുറിച്ചു.
"വോട്ടെടുപ്പ് ദിനത്തിൽ സാദിഖ് എന്ന പ്രവർത്തകനെയും സിപിഎം ക്രിമിനലുകൾ ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പോലീസ് നടപടി എടുത്തിട്ടില്ല. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സിപിഎം കേരളത്തിൻ്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.'-സതീശൻ കുറ്റപ്പെടുത്തി.
സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെ എം.വി ഗോവിന്ദൻ്റെയും ജനാധിപത്യവും സോഷ്യലിസവും?
നാടിനെ കൊള്ളയടിച്ചും അഴിമതി നടത്തിയും ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റിയും നിങ്ങൾ കെട്ടിപ്പൊക്കിയ അധികാര കൊട്ടാരത്തിൻ്റെ അടിവേര് ജനങ്ങൾ അറുത്ത് തുടങ്ങിയിട്ടുണ്ട്. അത് നാളെ വരുന്ന ജനവിധിയിലും പ്രതിഫലിക്കും. പരാജയഭീതിയിൽ പ്രകോപിതരായിട്ട് കാര്യമില്ലെന്നാണ് ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്യും.